“നിങ്ങളാരാ? ഗാന്ധിയോ?”

“നിങ്ങള്‍ മഹാത്മാഗാന്ധിയൊന്നുമല്ലല്ലോ? സത്യാഗ്രഹം നടത്താന്‍?”

സത്യാഗ്രഹം നടത്തി പ്രതിഷേധിച്ചതിന് കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിനി അതിനെതിരെ നടത്തിയ അവസാന നിയമയുദ്ധത്തിന്റെ പരിസമാപ്തിയില്‍ ബഹുമാനപ്പെട്ട ഒരു സുപ്രീം കോടതി ജഡ്ജി അങ്ങനെയൊരു പരാമര്‍ശം നടത്തിയത്രേ. ഒരു പക്ഷേ അസഹിഷ്ണുതാപരമായ ചില വാദഗതികള്‍ മൂലം പറഞ്ഞു പോയതായിരിക്കാം. കേസ് തീര്‍ച്ചയായും തള്ളേണ്ടതായിരുന്നിരിക്കാം. എങ്കിലും പരമോന്നത നീതിപീഠത്തില്‍ നിന്നും അത്തരമൊരു അഭിപ്രായം വന്നെന്ന് കേട്ടപ്പോള്‍ എവിടെയോ ഒരു വേദന. ഒരു തിരിച്ചറിവ്. ഇന്നും ഗാന്ധിയുടെ ഇടം കോടതിമുറിയില്‍ തന്നെയല്ലോ എന്ന് ഒരു അസ്വസ്ഥത.

ഇല്ല. ആ കുട്ടി ഗാന്ധിയാവാന്‍ വഴിയില്ല. സത്യാഗ്രഹവും സമരവും നടത്തി ഗാന്ധി പ്രവര്‍ത്തിച്ചപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ കുറ്റാരോപിതനാക്കി. ബ്രിട്ടീഷുകാരനായ ഒരു ജഡ്ജിയുടെ മുന്നില്‍ അദ്ദേഹത്തെ കുറ്റവിചാരണചെയ്യാന്‍ കൊണ്ടുവന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 124-A വകുപ്പ് - ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ “രാഷ്ട്രീയ കുറ്റങ്ങളുടെ രാജകുമാരന്‍” എന്നറിയപ്പെടുന്ന കുറ്റം. താന്‍ കുറ്റക്കാരനല്ലെന്നും തന്നെ ശിക്ഷിക്കരുതെന്നും ഒന്നും ഗാന്ധി വാദിച്ചില്ല. താന്‍ ആ കുറ്റം ചെയ്തു എന്നുമാത്രമല്ല, അത് ചെയ്യേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായും കൂടി മഹാത്മാവ് കോടതിയില്‍ പറഞ്ഞു. കഴിഞ്ഞില്ല, നിയമം ആ കുറ്റത്തിന് അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തനിക്ക് നല്‍കണം എന്ന് കോടതിയോടഭ്യര്‍ത്ഥിച്ചു. അതാണ് ഗാന്ധി.

കോടതിയില്‍ തന്റെ വിശ്വാസങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തന്നെ ശിക്ഷിച്ച മാനേജ്മന്റിനെതിരെ കേസ് നല്‍കിയ ഇന്ദുലേഖയെന്ന പെണ്‍കുട്ടിയോട് “നിങ്ങളാ‍രാ ഗാന്ധിയോ” എന്ന ചോദ്യമായിരുന്നില്ല കോടതി ഉയര്‍ത്തേണ്ടിയിരുന്നത്. “നിങ്ങള്‍ ഗാന്ധിയാകൂ” എന്ന് പറയുകയായിരുന്നു.

നമ്മുടെ യുവത്വം ഗാന്ധിയാകാന്‍ നമ്മള്‍ ആശിക്കുന്നില്ല. നമ്മുക്ക് വേണ്ടത് തിരഞ്ഞെടുപ്പിനെക്കാള്‍ iplനെ സ്നേഹിക്കുന്ന, ദരിദ്രനായ സഹോദരനെ കാണാതെ സൌന്ദര്യ മത്സരങ്ങളില്‍ അഭിരമിക്കുന്ന, കാതടപ്പിക്കുന്ന സംഗീതവും ആരോഗ്യമില്ലാതാക്കുന്ന ഫാസ്റ്റ് ഫുഡും ഇഷ്ടപ്പെടുന്ന ഒരു യുവതയെ ആണ്. അവര്‍ പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും സഹിക്കാത്ത ഒരു സംവിധാനമാണ് നമ്മുടേത്. പരാജിതന്‍ തീവ്രവാദിയും വിജിഗേഷു സ്വാതന്ത്ര്യസമരസേനാനിയുമാകുന്ന ചരിത്രമാണ് നമുക്കുള്ളത്.

പ്രതിഷേധിക്കുന്ന യുവതയോട് “നിങ്ങളാരാ? ഗാന്ധിയോ” എന്ന് ചോദിക്കുന്ന ഒരു സംവിധാനമായിരുന്നോ പുഞ്ചിരിയോടെ ജയില്‍ വാസം വാങ്ങിയ രാഷ്ട്രപിതാവ് ആശിച്ചതെന്ന ചോദ്യം അപ്രസക്തമാണ്. ചോദ്യം ചെയ്യാതെയുള്ള വിധേയത്വം തന്നെയാണ് ഏത് സംവിധാനവും ആഗ്രഹിക്കുന്നതെന്ന വസ്തുത നമ്മളും മനസ്സിലാക്കുക. ഒരു വിപ്ലവവും അനുവാദത്തോടെ നടക്കുന്നില്ല എന്ന സത്യം ഇന്ദുലേഖയും മനസ്സിലാക്കട്ടെ. ഏത് ആദര്‍ശത്തെ മുന്‍‌നിറുത്തിയാണെങ്കിലും ആത്മാര്‍ത്ഥതയോടെ പ്രതിഷേധിക്കാന്‍ നമ്മുടെ യുവാക്കള്‍ക്ക് കഴിയട്ടെ എന്നും നമുക്കാശിക്കാം.

Comments

Popular posts from this blog

ക്വട്ടേഷന്‍സ്

കവിതാപാരായണം

എതിര് - എം കുഞ്ഞാമൻ