Posts

എതിര് - എം കുഞ്ഞാമൻ

Image
  “ഇത് പരാജയപ്പെട്ട ഒരാളുടെ വിചാരങ്ങളാണ്. വ്യവസ്ഥിതിയാൽ നിസ്സഹായനാക്കപ്പെട്ട ഒരാളുടെ. അത്തരം വ്യക്തികളുടെ ചിന്തകൾക്കും സാമൂഹജീവിതത്തിലും ചരിത്രത്തിലും ഒരു ഇടം വേണം. അവ രേഖപ്പെടുത്തണം. കാരണം പരാജയങ്ങളാണ് ഈ പ്രപഞ്ചത്തെ സംബന്ധിച്ച യഥാർത്ഥ പാഠങ്ങൾ. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകൾക്കുമായി ഒരോ വ്യക്തിക്കും സമർപ്പിക്കാനുള്ളത് ഇതുപോലെ പരാജയങ്ങളിൽ നിന്ന് രൂപപ്പെട്ട പാഠങ്ങളായിരിക്കണം”.  - എതിര് (എം. കുഞ്ഞാമൻ) ആത്‌മകഥക്കുള്ള 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതികളുടെ പട്ടികയിൽ നിന്നാണ് ഞാൻ എതിരിനെ പറ്റി കേൾക്കുന്നത്. “ചൊറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം” എന്ന ഉപശീർഷകവും എന്നെ ആകർഷിച്ചു.  എന്നാൽ, ഇത് സാധാരണ ആത്‌മകഥയല്ല. കഥ വളരെ കുറവും എഴുത്തുകാരന്റെ ആത്‌മം വളരെ കൂടുതലുമുള്ള ഒരു പുസ്തകമാണ്. ജീവിതാനുഭവങ്ങളുടെ കാലാനുസാരിയായ കഥനമല്ല, കഥാപുരുഷന്റെ മനസ്സിനെ ഉലച്ചതും, ഇപ്പൊഴും ഉലയ്ക്കുന്നതുമായ, ചിന്തകളുടെ, ആശയങ്ങളുടെ, ആത്‌മസംവാദങ്ങളുടെ സമ്പാദനമാണ്. അവയാകട്ടെ പലപ്പോഴും കെട്ടുപിണഞ്ഞും, ചിതറിത്തെറിച്ചും കിടക്കുന്നു.  സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ, നവോത്ഥാനന്തര കേരളത്തിൽ

പുസ്തക പരിചയം - ഏർളി ഇന്ത്യൻസ് - ടോണി ജോസഫ് Early Indians - Tony Joseph

Image
  2018ൽ പുറത്തിറങ്ങിയ “ഏർളി ഇന്ത്യൻസ്” ഒരു ചരിത്ര പുസ്തകമാണ്. എന്നാൽ ഇതിന്റെ രചയിതാവ് ശ്രീ ടോണി ജോസഫ് ഒരു ചരിത്രകാരനല്ല. അദ്ദേഹം ഒരു മാധ്യമ പ്രവർത്തകനാണ്. എന്നാൽ അഗാധമായ ചരിത്ര കൗതുകം അദ്ദേഹത്തെ പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്നതിന്റെ ഫലമാണ് ഈ പുസ്തകം. ചരിത്രം ഒരുപജീവന മാർഗ്ഗമല്ലാത്തപ്പൊഴും, വശ്യമായ ഭാവനാസാദ്ധ്യതകളോടെ അത് നമ്മെ വലിച്ചടുപ്പിക്കുമെന്നത് എന്റെയും അനുഭവമാണ്. നിയമമാണ് ജീവസന്ധാരണോപാധിയെങ്കിലും വായനയിൽ ചരിത്രം എന്റെയും ഇഷ്ടവിഷയമാണ്.  നമ്മൾ ആര്? നാം എവിടെ നിന്ന് വന്നു? ലോകത്തിലെ മനുഷ്യർ തമ്മിൽ എന്തെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവോ? എങ്കിൽ എങ്ങനെ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയുള്ള ജ്ഞാനയാത്രയുടെ കൂടി ചരിത്രമാണ് ഈ പുസ്തകം.  ഒരോ ഭാരതീയനും - അല്ല ഒരോ മനുഷ്യനും -  നിർബന്ധമായി വായിച്ചിരിക്കേണ്ടതാണീ പുസ്തകം എന്ന് ഞാൻ കരുതുന്നു. നിങ്ങൾ അതിലെ ഉള്ളടക്കത്തോട് വിയോജിച്ചേക്കാം. എന്നിരിക്കിലും ഇത് എല്ലാവരും വായിക്കുക ഉചിതമാവും എന്ന് ഞാൻ കരുതുന്നു. വായിക്കാതെ തന്നെ വിയോജിക്കാൻ ഒരുമ്പെട്ടിരിക്കുന്നവരെ അവരുടെ പാട്ടിനു വിടുന്നു. ഈ കുറിപ്പ് അവർക്കുള്ളതല്ല.  ഇന്ത്യക്കാർ എന്ന് ഇന്ന് അറി

വക്കീലന്മാർ രൂപപ്പെടുന്നത്

Image
പ്രീഡിഗ്രി പരീക്ഷയുടെ അവസാന ദിനം.  തേവര തിരുഹൃദയ കലാലയത്തോട് യാത്ര പറയുന്ന ദിവസം. രണ്ട് കൊല്ലമാണ് ഇവിടെ ചെലവിട്ടത്. സ്കൂൾക്കുട്ടിയിൽ നിന്ന് കോളേജുകുമാരനിലേക്ക് വളർന്നത് ദാ, ആ ഗേറ്റ് കടന്ന് വന്നപ്പോഴാണ്. വലിയ സ്കൂൾബാഗിൽ നിന്ന് ആദ്യം രണ്ടോ മൂന്നോ നോട്ട് പുസ്തകത്തിലേക്ക് - പിന്നെ ഒരു നോട്ട്ബുക്കിലേക്ക്, വിദ്യാഭ്യാസം “വളർന്നത്” ഈ ക്ലാസ്‌മുറികളിലാണ്. (അത് പിന്നെ എട്ടായി മടക്കിയ കടലാസിലേക്ക് പരന്നത് നിയമകലാലയത്തിലും). അവസാന ദിവസത്തെ പരീക്ഷ രാവിലെ തന്നെ തീർന്നു. പന്ത്രണ്ട് മണിയോ മറ്റോ ആയിരിക്കണം. കലാലയത്തിലെ അവസാന ദിവസം ആഘോഷിക്കാൻ ഞങ്ങൾ കൂട്ടം കൂടി കറങ്ങി. വെറുതെ ക്ലാസ് മുറികളിൽ കയറിയിറങ്ങി. പരീക്ഷ നടന്ന ആഡിറ്റോറിയത്തിൽ പോയില്ല. ആകാശം വരച്ച് ചേർത്ത ആ മഹാസഭ ഒന്ന് കൂടി കാണണം എന്നുണ്ട്. പക്ഷേ അവിടെ വേറെ പരീക്ഷ തുടങ്ങിയിരിക്കും.  എന്നാൽ കായലും ആകാശവും കാണാൻ ഗ്രൗണ്ടിലേക്ക് പോകാം എന്നായി. എല്ലാവരും ലേക്_വ്യൂ ലക്ഷ്യമാക്കി നടന്നു. എല്ലാവരും എന്നാൽ - പീറ്റർ, മാനുവൽ, സുരേഷ്, സാം, ജ്യോതി, ഗ്രേസ്, ജിബി, ഷൈമ, പിന്നെ ഞാനും… ഞങ്ങളുടെ ചെറിയ സംഘം. എന്നാണ് ഞങ്ങൾ കരുതിയിരുന്നത്. ഇന്ന് തിരിഞ്ഞാലോചിക്കുമ്പോൾ അത്