പ്രതിധ്വനിക്കുന്ന ചിരി

കുരുക്ഷേത്രയുദ്ധം കഴിഞ്ഞു.  കൗരവരുടെ ദുർഭരണം യുധിഷ്ഠിരൻ്റെ ധർമ്മ ഭരണത്തിന് വഴിമാറി. ഭാരതം സമത്വസുന്ദര മതേതര ജനഹിത രാഷ്ട്രമായി. ജനനന്മ മാത്രം ലാക്കാക്കിയ ഭരണമാണ് പാണ്ഡവരുടേത്. അനുദിനം ജനങ്ങൾക്കായി പുതിയ പദ്ധതികൾ. രാജാവ് രാവിലെ ഭരണകാര്യാലയത്തിൽ നേരത്തേയെത്തും - വൈകി മാത്രം മടങ്ങും. ഭരണ സംവിധാനത്തിലാകെ പുത്തനുണർവായി.

രാജ്യം സാക്ഷരതയിലും സുതാര്യ ഭരണത്തിലും ആരോഗ്യപരിപാലനത്തിലുമൊക്കെ ഒന്നാം സ്ഥാനം നേടി മുന്നേറുന്നു .  പതുക്കെ ധർമ്മപുത്രരുടെ ഭാവം മാറി തുടങ്ങി. താൻ വലിയ സംഭവമാണെന്ന ഭാവത്തിലായി നടപ്പും ഇരുപ്പും എല്ലാം. ഇത് കണ്ട് ഭഗവാൻ കൃഷ്ണൻ രാജൻ്റെ അഹങ്കാരം തെല്ല് കുറക്കാൻ ഉറച്ചു.

അങ്ങനെയിരിക്കെ ഭഗവാനും രാജാവും ഒരു വിദേശയാത്ര പുറപ്പെട്ടു. പല പല നാടുകൾ കണ്ടുള്ള യാത്ര. എവിടെ ചെന്ന് അവിടുള്ള സംവിധാനങ്ങൾ കാണുമ്പോഴും "ഇതൊക്കെ എന്ത് " എന്ന ഭാവമാണ് ‌ ധർമ്മപുത്രർക്ക്.

അങ്ങനെ ഒടുവിൽ അവർ പാതാളം സന്ദർശിച്ചു. വളരെ നാൾ മുൻപ് ഭാരതം ഭരിച്ചിരുന്ന മഹാബലിയാണ് പാതാളത്തിൽ ഭരണം. തൻ്റെ പഴയ രാജ്യത്തെ ഇപ്പോഴത്തെ ഭരണാധികാരിക്ക് സമുചിതമായ സ്വീകരണം നല്കി ബലി. അത്താഴമൊക്കെ കഴിഞ്ഞ് സ്വസ്ഥരായപ്പോൾ ബലി ചക്രവർത്തി ചോദിച്ചു... "രാജൻ, എന്തൊക്കെയാണ് നാട്ടിൽ വിശേഷങ്ങൾ. എല്ലാവരും ഓണം പോലെ കഴിയുന്നില്ലേ?"

ധർമ്മപുത്രർ ഒന്നു വിരിഞ്ഞിരുന്നു. ഇതെന്താ മുന്നേ ചോദിക്കാത്തതെന്ന് കരുതി വിഷമി ച്ചിരിക്കയായിരുന്നു അദ്ദേഹം.  പ്രജാക്ഷേമ തത്പരനായ തൻ്റെ " എളിയ " ശ്രമങ്ങൾ അദ്ദേഹം വിവരിച്ചുതുടങ്ങി. ജനങ്ങൾ വളരെ സന്തുഷ്ടർ. സ്വസ്ഥർ . ഭരണം സംശുദ്ധം. സുതാര്യം. നാട്ടുകാർക്ക് പ്രയോജനപ്രദമായി എന്തൊക്കെ പരിപാടികളാണ് ചുരുങ്ങിയ സമയത്തിൽ ഞാൻ ചെയ്തതെന്നോ ! തണൽമരങ്ങൾ, ചുമടുതാങ്ങികൾ, ക്ഷേത്രങ്ങൾ, വഴിയമ്പലങ്ങൾ (അന്ന് മെട്രോ വന്നിട്ടില്ല). മാത്രമോ ... ഭരണകൂടത്തിൻ്റെ ചിലവിൽ ദിവസവും പത്തുലക്ഷം പേർക്ക് സൗജന്യമായി ഞാൻ ഭക്ഷണം നല്കുന്നുണ്ട്.

ഇത് കേട്ടതും ബലി ചക്രവർത്തി ഒന്നൂറി ചിരിച്ചു. ചിരിയിലെ പുച്ഛം വ്യക്തമായിരുന്നു. ധർമ്മപുത്രർ ആകെ അസ്വസ്ഥനായി. ഇതൊക്കെ കണ്ട് ചെറുപുഞ്ചിരിയോടെ കൃഷ്ണൻ ചോദിച്ചു. " അതെന്താ ഒരു ചിരി ബലി രാജാവേ . ഭരണത്തെ പറ്റി ഒരു മതിപ്പില്ലാത്തപോലെ?"

ബലി ചക്രവർത്തി പറഞ്ഞു: "ക്ഷമിക്കണം. ഞാൻ ഭരിച്ചിരുന്ന കാലത്ത്, എൻ്റെ അച്ഛൻ്റെ ചാത്തമുണാൻ രണ്ടു പേരെ കിട്ടാൻ ഞാൻ ആനയും അമ്പാരിയും അയച്ചിട്ടും ആരും വന്നില്ല. ഇന്നിപ്പോ ദിവസവും ലക്ഷകണക്കിനാളുകൾ സൗജന്യ ഭക്ഷണം കഴിക്കാനെത്തുന്നു എന്നു കേട്ടപ്പോൾ ... എൻ്റെ കൃഷ്ണാ, ഞാനറിയാതെ ചിരിച്ചു പോയി. "

ഇക്കുറി കള്ളച്ചിരി കൃഷ്ണൻ്റെ വക. ധർമ്മപുത്രർ അറിയാതെ തല താഴ്ത്തി .

നാലര ലക്ഷം പരാതികൾ ജനസമ്പർക്ക പരിപാടിയിൽ കിട്ടിയത് കൊട്ടിഘോഷിക്കുന്ന കേരള സർക്കാരിൻ്റെ മേനി നടിക്കൽ കാൺകെ ഒരു ചിരിയൊച്ച കേൾക്കുന്നു. അത് മഹാബലിയുടെയോ ധർമ്മപുത്രരുടെയോ?

Comments

Popular posts from this blog

ക്വട്ടേഷന്‍സ്

കവിതാപാരായണം

എതിര് - എം കുഞ്ഞാമൻ